Saturday, October 22, 2011


കോല്‍ക്കത്ത

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ഇസ്പേഡെന്നു വിളിച്ച തന്‍റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജെപി നേതാവ് എല്‍.കെ. അഡ്വാനി. ഞാന്‍ സത്യം മാത്രമാണ് പറഞ്ഞത്, നെഹ്റുവിന്‍റെ കാലംമുതലുള്ള പ്രധാനമന്ത്രിമാരില്‍ ഏറ്റവും ദുര്‍ബലനാ യ ഭരണാധികാരിയാണ് മന്‍മോഹന്‍ എന്നാണ് ഉദ്ദേശിച്ചത്. എന്‍റേത് രാഷ്ട്രീയമായ പ്രസ്താവന മാത്രമാണ്. പ്രസ്താവന ക്രൂരമാണെന്ന് കരുതുന്നില്ല, അതില്‍ മന്‍മോഹന് വിഷമം ഉണ്ടാകേണ്ട കാര്യമില്ല.

ഇസ്പേഡ് എന്നു വിളിച്ചത് തെറ്റണെങ്കില്‍ മാപ്പുപറയാന്‍ ഞാന്‍ തയാറാണ്. എന്നാല്‍, അതു തെറ്റല്ലെന്ന ബോധ്യമുള്ളതിനാല്‍ അതിന്‍റെ ആവശ്യമില്ല- ജനചേതന യാത്രയുടെ ഭാഗമായി കോല്‍ക്കത്തയില്‍ വാര്‍ത്താസമ്മേളനത്തില്‍ അഡ്വാനി പറഞ്ഞു.

മന്‍മോഹന്‍ സിങ് ക്രിയാത്മകമായി പ്രവര്‍ത്തിക്കാത്ത പ്രധാനമന്ത്രിയാണെന്ന് എന്‍റെ അഭിപ്രായമല്ല, സുപ്രീം കോടതിയുടെ ചില നിരീക്ഷണങ്ങളാണ് ഇതിനെ ബലമേകുന്നത്. 2ജി ഇടപാടില്‍ വേണ്ട സമയത്ത് പ്രധാനമന്ത്രി ഇടപെട്ടിരുന്നെങ്കില്‍ രാജ്യത്തിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു- അഡ്വാനി പറഞ്ഞു.

ഹസാരെ ടീമിലെ കിരണ്‍ ബേദിയുടെ വിമാനയാത്ര സംബന്ധിച്ച ചില അഴിമതി റിപ്പോര്‍ട്ടുകളോട് താന്‍ പ്രതികരിക്കാനില്ലെന്നും അഡ്വാനി.

അണ്ണാ ഹസാരെ സംഘം മുന്നോട്ടുവയ്ക്കുന്ന എംപിമാരെ തിരിച്ചുവിളിക്കാന്‍ ജനങ്ങളെ അനുവദിക്കുന്ന നിയമത്തോട് യോജിപ്പില്ല. ഒന്നോ രണ്ടോ ചെറിയ രാജ്യങ്ങളില്‍ മാത്രമാണ് ഇത്തരത്തിലുള്ള നിയമം നിലവിലുള്ളത്.

ഇന്ത്യ പോലൊരു വലിയ രാജ്യത്തെ ഈനിയമം കൊണ്ടു വന്നാല്‍ ജനാധിപത്യത്തില്‍ എന്നും അസ്ഥിരതയായിരിക്കും ഫലം.

എന്‍ഡിഎ ഭരണകാലത്ത് അഴിമതിക്കും അനീതിക്കുമെതിരേ നിരന്തരം ശബ്ദം ഉയര്‍ത്തിരുന്ന മമത ബാനര്‍ജി ഇക്കാലത്ത് ഇത്രയും വന്‍ അഴിമതികള്‍ പുറത്തുവന്നിട്ടും എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നു മനസിലാകുന്നില്ലെന്നും അഡ്വാനി.

No comments:

Post a Comment