Wednesday, September 17, 2014

സൂപ്പര്‍ കാറുകളുടെ അങ്കച്ചേകവന്‍മാര്‍

                             സൂപ്പര്‍ കാറുകളുടെ അങ്കച്ചേകവന്‍മാര്‍



ഔഡി, ബി.എം.ഡബ്ല്യു., മെര്‍സഡിസ്-ബെന്‍സ്. ഹിറ്റ്‌ലറുടെ നാട്ടില്‍ പിറന്ന ഈ മൂന്ന് വാഹനക്കമ്പനികളും തമ്മിലുളള കുടിപ്പക ലോകപ്രശസ്തമാണ്. മറ്റ് രണ്ടുപേരെയും വെട്ടി ഒന്നാമതെത്തുക എന്നതാണ് ഓരോരുത്തരുടെയും ജീവിതാഭിലാഷം. ഇന്ത്യയടക്കമുളള എല്ലാ വാഹനവിപണികളിലും ആഡംബരകാര്‍ ശ്രേണിയില്‍ പരസ്പരം പട വെട്ടിക്കൊണ്ടിരിക്കുന്നതും ഈ മൂന്ന് ജര്‍മന്‍ കമ്പനികള്‍ തന്നെ. ഹോണ്ടയും ടൊയോട്ടൊയും ഹ്യുണ്ടായിയും മാരുതിയും പോലെയുളള നിരവധി കമ്പനികള്‍ ലക്ഷ്വറികാറുകള്‍ ഇറക്കുന്നുണ്ടെങ്കിലും കോടീശ്വരന്‍മാരുടെ വീട്ടുമുറ്റത്ത് മുമ്പേ പറഞ്ഞ മൂന്നെണ്ണത്തില്‍ ഏതെങ്കിലും ഒന്നായിരിക്കും.

സ്വന്തം ബ്രാന്‍ഡ് നാമത്തില്‍ മാത്രമല്ല പില്‍ക്കാലത്ത് സ്വന്തമാക്കിയ ഉപകമ്പനികളുടെ പേരില്‍ ഇറക്കുന്ന സ്‌പെഷല്‍ സീരീസ് കാറുകളുടെ വില്പനയിലും ഈ മൂന്ന് കമ്പനികള്‍ കൊടിയ മത്സരത്തിലാണ്.

'ആര്‍.എസ്.' എന്ന പേരില്‍ ഔഡി കാറുകളിറക്കുമ്പോള്‍ 'എം' എന്ന പേരില്‍ ബി.എം.ഡബ്ല്യുവും 'എം.എം.ജി.' എന്ന ബ്രാന്‍ഡ് നാമത്തില്‍ മെര്‍സഡിസ് ബെന്‍സും സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍ വില്‍ക്കുന്നു. മാതൃകമ്പനിയുടെ മോഡലുകളേക്കാള്‍ കരുത്തും വേഗവും സാങ്കേതികമികവുമുള്ള ഈ കാറുകള്‍ വാങ്ങാനും വാഹനപ്രേമികള്‍ ധാരാളം. ബ്രാന്‍ഡ്‌പേര് മാറുമെങ്കിലും ഒറിജിനല്‍ കാറിന്റെ അതേ വില തന്നെ കൊടുക്കണം ഇവയ്ക്കും. പരസ്യങ്ങള്‍ക്കും മറ്റ് മാര്‍ക്കറ്റിങ് ചെലവുകള്‍ക്കും അത്ര പണം മുടക്കേണ്ടിവരാത്തതുകൊണ്ട് ഈ കാറുകളുടെ വില്പനയിലൂടെ നല്ല ലാഭവും കമ്പനികള്‍ക്ക് ലഭിക്കുന്നുണ്ട്. വമ്പന്‍കാറുകള്‍ക്ക് വേണ്ടി വിപണിയില്‍ കാര്യമായി അങ്കം വെട്ടുന്നത് ഈ സ്‌പെഷല്‍ എഡിഷന്‍ ചേകവന്‍മാരാണിപ്പോള്‍.

2013ല്‍ മാത്രം 70,000 ആര്‍.എസ്., എം., എ.എം.ജി. കാറുകള്‍ വിറ്റുപോയി. ഓരോ വര്‍ഷം കൂടുന്തോറും ഈ സബ് ബ്രാന്‍ഡുകളുടെ വില്പന വര്‍ധിച്ചുവരുന്നു. എല്ലാവര്‍ക്കും വേണ്ടിയിറക്കുന്നതല്ല ഈ മോഡലുകള്‍. ഒറിജിനല്‍ കമ്പനിയോട് അന്ധമായ ആരാധനയുള്ളവരേ കൂടുതല്‍ പണം മുടക്കി ഈ സബ് ബ്രാന്‍ഡ് സ്വന്തമാക്കുകയുള്ളൂ. തികഞ്ഞൊരു ഔഡി ഭ്രാന്തന്‍/ഭ്രാന്തി മാത്രമേ ആര്‍.എസ്. മോഡല്‍ വാങ്ങൂ എന്നര്‍ഥം. ഔഡിയുടെ റെഗുലര്‍ മോഡല്‍ റേഞ്ചായ 'എസി'നേക്കാള്‍ സാങ്കേതികമികവും എഞ്ചിന്‍കരുത്തും കൂടിയ കാറാണ് ആര്‍.എസ്. 'റെന്‍ സ്‌പോര്‍ട്ട്' എന്ന ജര്‍മന്‍ പദത്തിന്റെ ചുരുക്കമാണ് ആര്‍.എസ്. കാറോട്ട മത്സരം എന്നാണീ വാക്കിനര്‍ഥം. ഔഡിയുടെ ഉപകമ്പനിയായ ക്വട്ട്രോയ്ക്കാണ് ആര്‍.എസിന്റെ നിര്‍മാണച്ചുമതല. ഔഡിയുടെ സാങ്കേതികവിഭാഗം രൂപപ്പെടുത്തുന്ന ഏറ്റവും പുതിയ സംവിധാനങ്ങളെല്ലാം ആദ്യം നടപ്പിലാക്കുക ആര്‍.എസിലാണ്. അതിനുശേഷമേ ഔഡിയുടെ സാധാരണ മോഡലുകളിലേക്ക് ഇതെത്തൂ. അതുകൊണ്ടുതന്നെ ഔഡി മോഡലുകളില്‍ വച്ച് ഏറ്റവും വിലക്കൂടുതലും ആര്‍.എസ്. മോഡലുകള്‍ക്ക് തന്നെ. തിരഞ്ഞെടുക്കപ്പെട്ട വിപണികളില്‍ ഒന്നോ രണ്ടോ ആര്‍.എസ്. മോഡലുകള്‍ മാത്രമേ ഔഡി വില്പനയ്‌ക്കെത്തിക്കാറുള്ളൂ. ആകെ 9 ആര്‍.എസ്. മോഡലുകള്‍ മാത്രമേ ഇതുവരെ ഇറങ്ങിയിട്ടുള്ളൂ. എല്ലാവരും വാങ്ങി കാറിന്റെ വില കളയുമോയെന്ന് പേടിച്ചാണിത്. ഇന്ത്യന്‍ വിപണിയില്‍ തന്നെ 12 ഔഡി മോഡലുകള്‍ വില്പനയ്ക്കുണ്ട്. അതില്‍ രണ്ടെണ്ണം മാത്രമാണ് ആര്‍.എസ്. വെര്‍ഷന്‍. യൂറോപ്പിലാണ് ആര്‍.എസ്. മോഡലുകള്‍ കാര്യമായി വിറ്റുപോകുന്നത്. ചൈനയിലും അമേരിക്കയിലുമൊക്കെ നാല് വര്‍ഷം മുമ്പ് മാത്രമാണ് ഇവയെത്തിയത്.

എം എന്ന പേരിലാണ് ബി.എം.ഡബ്ല്യു. സ്‌പ്യെഷല്‍ എഡിഷന്‍ കാറുകളിറക്കുന്നത്. 'മോട്ടോര്‍സ്‌പോര്‍ട്ട്' എന്ന വാക്കിനെ സൂചിപ്പിക്കുന്നതാണ് എം എന്ന അക്ഷരം. ആദ്യമൊക്കെ 'എം' എന്ന പേരില്‍ റേസിങ് കാറുകള്‍ മാത്രമേ ബിമ്മര്‍ പുറത്തിറക്കിയിരുന്നുള്ളൂ. 1978 മുതല്‍ ഇതേപേരില്‍ പാസഞ്ചര്‍ കാറുകളും ഇറക്കിത്തുടങ്ങി. കഴിഞ്ഞ പത്തുവര്‍ഷമായി കനം തീരെക്കുറച്ച അള്‍ട്രാലൈറ്റ് കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് 'എം' കാറുകളുടെ ബോഡി നിര്‍മിക്കുന്നത്. കാഴ്ചയിലും കരുത്തിലും റേസിങ് കാറുകളോട് കിടപിടിക്കുന്ന എം മോഡലുകളിലൊന്ന് സ്വന്തമാക്കുക എന്നത് എല്ലാ ബിമ്മര്‍ ആരാധകരുടെയും സ്വപ്‌നം തന്നെ. 'ഉല്ലാസഭരിതമായ ഒരു ബ്രാന്‍ഡാണ് ബി.എം.ഡബ്ല്യു. എം ആകട്ടെ ആ ഉല്ലാസത്തിന്റെ അങ്ങേയറ്റവും'- ബി.എം.ഡബ്ല്യു. എം. പ്രസിഡന്റ് ഫ്രെഡറിക് നിഷ്‌കെ പറയുന്നു. ബി.എം.ഡബ്ല്യുവിന്റെ അതിവിശിഷ്ടരായ ആരാധകര്‍ക്കുളളതാണ് ഈ കാറുകള്‍'-നിഷ്‌കെയുടെ വാക്കുകള്‍.

ഇതുവരെയായി 13 ബി.എം.ഡബ്ല്യു. എം. മോഡലുകള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. ഇതില്‍ എം 5 സെഡാന്‍, എം 6 ഗ്രാന്‍ കൂപ്പെ എന്നീ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ ലഭ്യമാണ്.

സ്വീഡിഷ് കമ്പനിയായ എ.എം.ജിയെ 2005ലാണ് മെര്‍സഡിസ് ബെന്‍സ് പൂര്‍ണമായി ഏറ്റെടുത്തത്. അന്നുതൊട്ട് എ.എം.ജി. എന്ന പേരില്‍ പ്രീമിയം സെഗ്‌മെന്റ് കാറുകള്‍ ബെന്‍സ് വിപണിയിലിറക്കുന്നുണ്ട്. മെര്‍സിഡസ് ബെന്‍സിന്റെ മൊത്തവില്പനയില്‍ നിലവില്‍ രണ്ടുശതമാനം മാത്രമേ എ.എം.ജിയുടെ സംഭാവനയുള്ളൂ. എന്നാല്‍ വരും വര്‍ഷങ്ങളില്‍ അത് കാര്യമായി വര്‍ധിപ്പിക്കാന്‍ കമ്പനി ശ്രമിച്ചുവരികയാണ്. 2017ല്‍ എ.എം.ജി. കാറുകളുടെ വാര്‍ഷികവില്പന 30,000 ആക്കണമെന്നതാണ് ബെന്‍സിന്റെ ലക്ഷ്യം. നിലവില്‍ 23 മോഡലുകളാണ് എ.എം.ജി.യ്്്ക്കുള്ളത്. അത് മുപ്പതാക്കാനും തീരുമാനമായിട്ടുണ്ട്. ഇ 63, സി.എല്‍.എ. 45 എന്നീ എ.എം.ജി. മോഡലുകള്‍ മെര്‍സിഡന്‍സ് ബെന്‍സ് ഇന്ത്യയിലും അവതരിപ്പിച്ചുകഴിഞ്ഞു.

No comments:

Post a Comment