Wednesday, September 17, 2014

ബെന്‍സില്ലാതെ മെഴ്‌സിഡീസ്‌

                                    ബെന്‍സില്ലാതെ മെഴ്‌സിഡീസ്‌






'എന്‍ വഴി തനി വഴി' എന്ന പഞ്ച് ഡയലോഗ് രജനീകാന്ത് പേശിയത് 'പടയപ്പ' എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലായിരുന്നു. അതുപോലൊരു ഡയലോഗ് അടിക്കുകയാണ് ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡീസ് ഇപ്പോള്‍. മെഴ്‌സിഡീസ് എന്ന് കേള്‍ക്കുമ്പോഴേ അതിനൊപ്പം ബെന്‍സ് എന്ന പേര് നമ്മുടെ മനസ് പൂരിപ്പിക്കുമെന്നുറപ്പ്. ഒന്നും രണ്ടുമല്ല 88 വര്‍ഷമായി മെഴ്‌സിഡീസ്, ബെന്‍സ് എന്നീ രണ്ടു കമ്പനികള്‍ കൂട്ടുകെട്ട് തുടങ്ങിയിട്ട്. സമ്പത്തിന്റെയും പ്രൗഡിയുടെയും പ്രതീകമായി മെഴ്‌സിഡീസ് ബെന്‍സ് കാറുകള്‍ മാറിയിട്ടും അത്രത്തന്നെ കാലമായി.

ഇപ്പോഴിതാ ബെന്‍സിനെ ഒഴിവാക്കി മറ്റൊരു ബ്രാന്‍ഡ് പേരിനെ പുണരാനൊരുങ്ങുകയാണ് മെഴ്‌സിഡീസ്. മെര്‍ക്കിന്റെ ഏറ്റവും പുതിയ കാര്‍ മോഡലിന്റെ പേര് മെഴ്‌സിഡീസ്്-എ.എം.ജി. ജി.ടി എന്നാകുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ എ.എം.ജി. കമ്പനിയുമായി ചേര്‍ന്നിറക്കുന്ന കാറാണിത്. എ.എം.ജി. എന്നത് മെഴ്‌സിഡീസ്് ബെന്‍സ് കമ്പനിയുടെ ഉടമസ്ഥതയിലുളള സ്ഥാപനം തന്നെയാണ്. 1999ലാണ് മെഴ്‌സിഡീസ്-ബെന്‍സ് എ.എം.ജിയെ ഏറ്റെടുത്തത്. പിന്നീടിറങ്ങുന്ന എ.എം.ജി. കാറുകളുടെയെല്ലാം പേര് മെഴ്‌സിഡീസ് ബെന്‍സ്-എ.എം.ജി. എന്നായിരുന്നു. ഇപ്പോഴിതാ മൂവര്‍ സഖ്യത്തില്‍ നിന്ന് ബെന്‍സ് പുറത്താകുകയാണ്. ഇനി മെഴ്‌സിഡീസും എ.എം.ജിയും മാത്രം. എന്നു കരുതി ഇനി മെഴ്‌സിഡീസ് ബെന്‍സ് കാറുകള്‍ ഇറങ്ങില്ലെന്ന് കരുതരുത്. പഴയതുപോലെ തന്നെ അത്തരം കാറുകളിറങ്ങും. എന്നാല്‍ എം.ജി.യുമായി ചേര്‍ന്ന് മെഴ്‌സിഡീസ്് മാത്രമേ കാറുകള്‍ നിരത്തിലെത്തിക്കൂ എന്നര്‍ഥം. ബെന്‍സിനെ സഖ്യത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതുകൊണ്ട് എന്താണ് ലക്ഷ്യമിടുന്നത് എന്ന കാര്യം മെഴ്‌സിഡീസിന് മാത്രമേ അറിയൂ.



മെഴ്‌സിഡീസ് എന്ന പേരില്‍ ലോകത്താദ്യമിറങ്ങിയത് ഒരു റേസിങ് കാറായിരുന്നു. എ.എം.ജിയുമായി ചേര്‍ന്ന് മെഴ്‌സിഡീസ് ആദ്യമിറക്കുന്ന ജി.ടി. എന്ന കാറും റേസിങ് വാഹനം തന്നെ. 4.0 ലിറ്റര്‍ വി8 ബിടര്‍ബോ എഞ്ചിനാണ് ഈ ടുസീറ്റര്‍ കാറിന്റെ കരുത്ത്. 'ഒരാള്‍ ഒരു എഞ്ചിന്‍' എന്ന തത്ത്വമനുസരിച്ച് പൂര്‍ണമായും കൈ കൊണ്ട് സംയോജിപ്പിക്കുന്ന എഞ്ചിനാണിത്. നിര്‍മിച്ചയാളുടെ കൈയ്യൊപ്പും എഞ്ചിന് മേലുണ്ടാകും. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 3.7 സെക്കന്‍ഡ് മാത്രം വേണ്ട കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 310 കിലോമീറ്ററാണ്. റോഡില്‍ കുഴികളും ട്രാഫിക് കുരുക്കുകളുമൊന്നുമില്ലെങ്കില്‍ ഈ കാറില്‍ ഒരു മണിക്കൂര്‍ കൊണ്ട് കോഴിക്കോട് നിന്ന് ആലപ്പുഴയിലെത്താം എന്നര്‍ഥം!.



ലൈറ്റ് വെയിറ്റ് അലൂമിനിയം കൊണ്ട് നിര്‍മിച്ചതിനാല്‍ ഭാരം തീരെ കുറവാണീ കാറിന്. സെവന്‍ സ്പീഡ് ക്ലച്ച് ട്രാന്‍സ്മിഷന്‍, ഡ്രൈസമ്പ് ലൂബ്രിക്കേഷന്‍, ഇലക്‌ട്രോണിക് റിയര്‍ ആക്‌സില്‍ ലോക്കിങ് തുടങ്ങി സാങ്കേതികമികവുകള്‍ ഏറെ അവകാശപ്പെടാനുണ്ട് മെഴ്‌സിഡീസ്-എ.എം.ജി. ജി.ടിക്ക്. കാഴ്ചയില്‍ ചെറുവിമാനങ്ങളോട് സാദൃശ്യമുള്ള 'എവിയേഷന്‍ ഡിസൈന്‍' തീമിലാണ് കാറിന്റെ രൂപകല്പന.
ഔഡിയുടെ ആര്‍8, ബി.എം.ഡബ്ല്യുവിന്റെ ഐ8, പോര്‍ഷെയുടെ 911 കൂപ്പെ തുടങ്ങിയ സ്‌പോര്‍ട് കാറുകളോടായിരിക്കും ഈ കാറിന് വില്പനയില്‍ മത്സരിക്കേിവരിക. മാര്‍ച്ചില്‍ യൂറോപ്യന്‍ വിപണിയിലും ഏപ്രിലില്‍ യു.എസ്. വിപണിയിലുമെത്തുന്ന മെര്‍സിഡസ്-എ.എം.ജി. ജി.ടിക്ക് 134,350 യൂറോയാണ് (10,558,021 രൂപ) വില. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഈ കാര്‍ എന്ന് വില്പനയ്‌ക്കെത്തുമെന്ന കാര്യത്തില്‍ വ്യക്തതതയില്ല.

No comments:

Post a Comment